വാഷിങ്ടൺ: രണ്ട് വർഷത്തിലേറെയായി ഗസ്സയിൽ തുടരുന്ന ഇസ്രായേൽ നരനായാട്ടിൽ ഏറ്റവും കൂടുതൽ ലാഭം നേടിയത് അമേരിക്കൻ കുത്തക കമ്പനികൾ. ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവടത്തിലൂടെയാണ് പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങളെ കൂട്ടക്കൊല ചെയ്തതെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ആക്രമണം തുടങ്ങിയ ശേഷം യു.എസിൽനിന്നുള്ള ആയുധ ഇറക്കുമതി കുതിച്ചുയർന്നു. ആയുധക്കച്ചവടത്തിലൂടെ ബോയിങ്, നോർത്ത് റോപ് ഗ്രുമ്മാൻ, കാറ്റർപില്ലർ തുടങ്ങിയ നിരവധി വൻകിട കമ്പനികളാണ് കോടികൾ സമ്പാദിച്ചത്.
2023 ഒക്ടോബർ എട്ടിനാണ് ഇസ്രായേൽ ഗസ്സക്കെതിരെ കനത്ത ആക്രമണം തുടങ്ങിയത്. അന്ന് മുതൽ 32 ബില്ല്യൻ ഡോളർ അതായത് 2.84 ലക്ഷം കോടി രൂപയുടെ ആയുധങ്ങളാണ് ഇസ്രായേൽ സൈന്യത്തിന് യു.എസ് വിറ്റത്. യു.എസിന്റെ ആഭ്യന്തര വകുപ്പ് രേഖകൾ പരിശോധിച്ച് പ്രമുഖ പത്രമായ വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.ഇസ്രായേൽ വംശഹത്യയിൽ സ്ത്രീകളും കുട്ടികളുമടക്കം 68,000 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് ഗസ്സ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരിൽ 18,000 ലേറെ കുട്ടികളാണ്.





























