തിരുവനന്തപുരം: റീജ്യണൽ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും 6 മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. മിനിസ്റ്റീരിയൽ ജോലിയിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ പൂർണ്ണമായും ഒഴിവാക്കണമെന്നും റിപ്പോർട്ടിലുണ്ട്. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ഒന്നേ മുക്കാൽ കോടി വാഹനങ്ങളുടെ നിയമ ലംഘനം പരിശോധിക്കാൻ നിരത്തിലുള്ള 368 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഈ പ്രശ്നം പരിഹരിക്കാനുള്ള 7 നിർദ്ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിലുള്ളത്. നിലവിൽ 14 ആർടിഒ ഓഫീസുകളിലും സബ് റീജ്യണൽ ട്രാൻസ് പോർട്ട് ഓഫീസുകളിലും ഉള്ള മോട്ടര്‍ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവർക്ക് ആറ് മണിക്കൂർ എൻഫോഴ്സമെന്‍ർറ് ജോലി നിർബന്ധമാക്കണമെന്നാണ് ഒരു നിർദ്ദേശം. ഇങ്ങനെ വരുമ്പോൾ റോഡിലെ നിയമലംഘനങ്ങളുടെ പരിശോധനയ്ക്ക് കൂടുതൽ ഉദ്യോഗസ്ഥരെ ലഭിക്കും.