ഡൽഹി: പ്രളയ ബാധിത ഹിമാചൽ പ്രദേശിന് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ദുരന്ത നിവാരണ നിധിയുടെ കേന്ദ്ര വിഹിതമായി 150 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻകൂറായി അനുവദിച്ചിരിക്കുന്നത്. മൺസൂൺ കാലത്ത് വിവിധ തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കാൻ ഈ ഫണ്ടിലൂടെ സാധിക്കുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക പ്രസ്താവനയിലൂടെ പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉണ്ടാകുന്ന വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ, വെള്ളപ്പൊക്കം, ഒറ്റപ്പെട്ട മഴ, മണ്ണിടിച്ച തുടങ്ങിയവമൂലം ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങൾ കാര്യക്ഷമമായ രീതിയിൽ നേരിടാനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും ഇതിനോടകം കേന്ദ്രസർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ, ഹിമാചൽ പ്രദേശിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രം ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ഈ ടീമുകൾ ഈ മാസം 17ന് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നടപ്പു സാമ്പത്തിക വർഷം 27 സംസ്ഥാനങ്ങൾക്ക് 10,031.20 കോടി രൂപ കേന്ദ്ര വിഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.





























