ലക്ക്നൗ : ഹിന്ദു മതത്തെ ശക്തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയിൽ കാശി വിശ്വനാഥ് ഇടനാഴി സ്ഥാപിച്ചതിന് മോദിയെ ഷാ അഭിനന്ദിച്ചു. ലക്ക്നൗവിൽ ഒരു പൊതു പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഹിന്ദുമതം ശക്തിപ്പെടുത്തണമെന്ന ആശയം പ്രധാനമന്ത്രി മോദിക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റൊരു പാർട്ടിയും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മറ്റെല്ലാ പാർട്ടികളും വോട്ട് ബാങ്കിന് വേണ്ടിയാണ് രാഷ്ട്രീയം ചെയ്യുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. “2-3 ദിവസം മുമ്പ് പ്രധാനമന്ത്രി കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്തു. എല്ലാ ശിവഭക്തരുടെയും സ്വപ്നം അദ്ദേഹം നിറവേറ്റി. അതുപോലെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവും പ്രധാനമന്ത്രി സാധ്യമാക്കി,” ഷാ പറഞ്ഞു.
രാജ്യത്തെ 65,000 പി.എ.സി.എസുകളും (പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി) ഒരേ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ വത്കരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അറിയിച്ചു. “രാജ്യത്തെ 65,000 PACS (പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി) എല്ലാം ഒരേ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർവത്കരിക്കാനും ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളുമായും തുടർന്ന് നബാർഡുമായും ബന്ധിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. ഇത് യുപിയുടെ കാർഷിക ധനകാര്യത്തിന് ഒരു പുതിയ തുടക്കമാകും.” ഷാ കൂട്ടിച്ചേർത്തു.
സഹകരണ മന്ത്രാലയം സ്ഥാപിച്ചതിന് പ്രധാനമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. “നാലുവർഷത്തിന് ശേഷമാണ് ഞാൻ ഇവിടെയെത്തുന്നത്. നേരത്തെ ബിജെപി അധികാരത്തിൽ വന്നപ്പോഴാണ് ഞാൻ ഇവിടെയെത്തിയത്. സഹകരണ മന്ത്രാലയം സ്ഥാപിക്കണമെന്ന ഇന്ത്യയുടെ 70 വർഷത്തെ ആവശ്യം പ്രധാനമന്ത്രി മോദി നിറവേറ്റിയെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ലഖ്‌നൗവിൽ ഉത്തർപ്രദേശ് സഹകരണ ബാങ്കുകളുടെ 13 പുതിയ ശാഖകൾ, 294 പി.എ.സി.എസ്, സൈബർ സെക്യൂരിറ്റി ഓഫ് ഓപ്പറേഷൻ സെന്റർ (സിഎസ്ഒസി), ഇന്റർനെറ്റ് ബാങ്കിംഗ്, സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷന്റെ 26 ഗോഡൗണുകൾ എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് ഷായുടെ പരാമർശം. ഇന്ദിരാഗാന്ധി പ്രതിഷ്ഠാനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
































