കൊച്ചി : മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവർണർക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്നും സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവർണർ വ്യക്തമാക്കി. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും ഗവർണർ തിരിച്ചടിച്ചു. വിസി നിയമനത്തിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. ചാൻസലർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണർ വ്യക്തമാക്കി.
സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ ഗവർണ്ണർക്ക് കത്ത് നൽകിയത് മാധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. കത്ത് പുറത്തുവിട്ട ഗവർണറുടെ നടപടിയെ വിമർശിച്ച മന്ത്രി ചോദ്യങ്ങളോട് ക്ഷുഭിതയായാണ് അന്ന് പ്രതികരിച്ചത്. ചട്ടം ലംഘിച്ച ബിന്ദുവിൻ്റെ രാജിക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ഗവർണറുടെ പുതിയ പ്രതികരണം വരുന്നത്.






























