ദില്ലി: രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദിയാണെന്ന് അമിത് ഷാ. പാർലമെന്റിൽ നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും കൂട്ടിച്ചേർത്തു. മാവോവാദികളെ ആരാധിക്കുന്നവരാണ് പ്രതിപക്ഷം. ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നത്.
എന്തുകൊണ്ടാണ് ബസ്തറിൽ ആദിവാസികളെ കോൺഗ്രസ് സർക്കാരുകൾ അവഗണിച്ചത്? നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തി. ബസ്റ്ററിന്റെ പുരോഗതി മാവോയിസം ആണ് തടസ്സപ്പെടുത്തിയത്. ചുവപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തിയെന്നും ഗോത്ര വിഭാഗക്കാർക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സിആർപിഎഫ് ജവാന്മാരും ഛത്തീസ്ഗഡ് പോലീസും വിശ്രമമില്ലാതെ പോരാടുന്നു. കഴിഞ്ഞ 12 വർഷമായി മാവോയിസം ഇല്ലാതാക്കാൻ നിരന്തരം പ്രയത്നിക്കുന്നു.





























