പത്തനംതിട്ട : നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും പിതാവ് സജീവ് പറഞ്ഞു. ഒമ്പത് കുട്ടികള്‍ നിരന്തരം അമ്മുവിനെ ഉപദ്രവിച്ചെന്നും സജീവ് പറഞ്ഞു. അമ്മു ഡയറിയെഴുതില്ലെന്നും സജീവ് അമ്മുവിന്റെ മുറിയിലെ ഡയറിയില്‍ നിന്ന് ഐ ക്വിറ്റ് എന്നെഴുതിയ കത്ത് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’അമ്മു ഡയറിയെഴുതില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും ഡയറിയെഴുതുന്ന ശീലമില്ല. കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണം. എല്ലാ ദിവസവും അമ്മു വിളിക്കും. ഹോസ്റ്റലില്‍ നിന്ന് കോളേജിലേക്ക് പോകുമ്പോള്‍ വിളിക്കും. വൈകിട്ട് വിളിക്കാതായപ്പോഴാണ് ഞാന്‍ അങ്ങോട്ട് വിളിക്കുന്നത്. ഫോണ്‍ എടുത്തില്ല. ഭാര്യ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോഴാണ് വാര്‍ഡന്‍ സുധയെ വിളിക്കുന്നത്. അഞ്ചാറ് തവണ വിളിച്ചപ്പോഴാണ് വാര്‍ഡന്‍ ഫോണ്‍ എടുത്തത്. അപ്പോള്‍ ഹോസ്റ്റലിലേക്ക് വരുന്ന വഴിക്ക് അമ്മു കാല്‍ തട്ടി വീണ് ഒടിവുണ്ടെന്ന് പറഞ്ഞു’, പിതാവ് പറഞ്ഞു.
അമ്മുവിനെ ആശുപത്രിയിലെത്തിക്കാനും സമയമെടുത്തെന്ന് സജീവ് ആരോപിച്ചു. നാലരയ്ക്ക് വീണെന്നാണ് പിന്നീട് ലഭിച്ച വിവരമെന്നും 20 മിനുറ്റ് പോലും ദൂരമില്ലാത്ത ആശുപത്രിയിലേക്ക് അഞ്ചര മണിക്കാണ് അമ്മുവിനെ കൊണ്ടുപോയതെന്നും പിതാവ് ആരോപിച്ചു. ആശുപത്രിയിലെത്താന്‍ വൈകിയത് വസ്ത്രം മാറാനാണെന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിന് ചുറ്റും ചെളിയാണെന്നും എന്നാല്‍ അമ്മുവിന്റെ വസ്ത്രത്തില്‍ ഒരു ചെളിയുമില്ലായിരുന്നുവെന്നും സജീവ് പറഞ്ഞു. അമ്മുവിനെ ഉപദ്രവിച്ച മൂന്ന് കുട്ടികളും ക്രിമിനലുകളാണ്. ഇവര്‍ മൂന്ന് പേരും അപായപ്പെടുത്തി വസ്ത്രം മാറ്റിയതാണോയെന്നാണ് സംശയം. പത്ത് മുപ്പത്തഞ്ചടി ഉയരത്തില്‍ നിന്ന് വീണിട്ടും അമ്മുവിന് ഒരു പരിക്ക് പോലുമില്ല. കാലിന് ഒടിവുണ്ടെന്ന് പറഞ്ഞപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവരാന്‍ പറഞ്ഞു. അമ്മുവിനോട് സംസാരിച്ചപ്പോള്‍ ‘അമ്മ വയ്യ, വയ്യ’ എന്ന് പറഞ്ഞയുടനേ വാര്‍ഡന്‍ ഫോണ്‍ വാങ്ങി. പിന്നെ അമ്മുവിന് ഫോണ്‍ നല്‍കിയില്ല. ശ്രീകാര്യം എത്തുന്നത് വരെ അമ്മു സംസാരിച്ചെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.
മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ അവര്‍ക്ക് മെമ്മോ കൊടുത്തിരുന്നു. മകള്‍ക്ക് ഭീഷണിയാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഏകദേശം ഒരു മാസത്തോളമായി ഇവര്‍ അമ്മുവിനെ ഉപദ്രവിക്കുന്ന കാര്യം അമ്മു വീട്ടില്‍ പറഞ്ഞിരുന്നു. അതനുസരിച്ചാണ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. വാട്‌സ്ആപ്പിലും മെസേജ് അയച്ചിരുന്നു. ഇവര്‍ മൂന്ന് പേരും അമ്മുവിന്റെ സഹപാഠികളാണ്. ശാരീരികമായി ബുദ്ധിമുട്ടുള്ള കുട്ടിയാണ് അമ്മു. മരുന്ന് കഴിച്ച് ഉറങ്ങുമ്പോള്‍ മൂന്ന് പേരും മുറിയില്‍ ചെന്ന് തട്ടിവിളിക്കുകയും കട്ടില്‍ പിടിച്ച് മാറ്റുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അഞ്ജന എന്ന വിദ്യാര്‍ത്ഥിയാണ് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത്. വാഷ്‌റൂമിന്റെ അടുത്ത് വെച്ച് അലീന എന്ന വിദ്യാര്‍ത്ഥി അടിക്കാന്‍ ചെല്ലുകയും അമ്മു ക്ലാസ് ടീച്ചറിന്റെ മുറിയില്‍ ഓടിക്കയറുകയും ചെയ്തിട്ടുണ്ട്’, സജീവ് പറഞ്ഞു.