പത്തനംതിട്ട : ജില്ലാ ആസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നാലാം ഘട്ടത്തിന് ടെൻഡറായി. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണ് അമൃത്. മുനിസിപ്പാലിറ്റിയിലെ ഉയർന്ന പ്രദേശങ്ങളായ പരുവപ്ലാക്കൽ, പൂവൻപാറ വഞ്ചികപൊയ്ക എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ ടാങ്കുകളും അനുബന്ധ സൗകര്യവും ഒരുക്കുന്നതിനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്. 8.70 കോടി രൂപയാണ് നാലാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ളത്. കേരള വാട്ടർ അതോറിറ്റി ക്ഷണിച്ച ടെൻഡർ ഈ മാസം 14 ന് തുറക്കും. ടാങ്ക് നിർമ്മിക്കുന്നതിന് മൂന്നു സ്ഥലങ്ങളിലും സ്ഥലം ലഭ്യമായിട്ടുണ്ടെന്ന് ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ഈ ഭരണസമിതിയുടെ കാലത്തുതന്നെ ആരംഭിക്കും.
നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന 21 കോടി രൂപയുടെ പദ്ധതിയിൽ രണ്ട് ഘട്ടങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞു. ഇൻ ടേക്ക് കിണറിന്റെ നവീകരണവും കളക്ഷൻ ചേമ്പർ നിർമാണവും പൂർത്തിയായി. 3.5 കോടി രൂപ വിനിയോഗിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തി പൂർത്തിയായി. ദിവസവും 10 ദശലക്ഷം
ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയുന്ന പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. അമൃത് പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശനത്തിന് ശാശ്വത പരിഹാരമാകും. പ്രധാന ജലസ്രോതസായ അച്ഛൻകോവിൽ ആറ്റിൽ ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള ജല ദൗർലഭ്യം കൂടി കണക്കിലെടുത്ത് മണിയാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയും നഗരസഭ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.





























