പത്തനംതിട്ട : നഗരത്തിന്റെ ഭാവി ആവശ്യകതകൂടി മുന്നിൽകണ്ട് നഗരസഭ തയ്യാറാക്കിയ അമൃത് 2.O സമഗ്ര ശുദ്ധജല പദ്ധതി അതിവേഗം പുരോഗമിക്കുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിൽ മുന്നേറുന്ന പദ്ധതിക്ക് 25 കോടിയോളം രൂപയാണ് ചെലവ് വരുന്നത്. ഇതിൻ്റെ ഭാഗമായി അച്ചൻകോവിലാറിൽ കല്ലറക്കടവിലെ പുതിയ ഇൻടേക്ക് വെൽ നിർമ്മാണം പൂർത്തിയായി. പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, മുഴുവൻ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയ പദ്ധതിയുടെ ആകെ ചെലവ് 25 കോടിയോളം രൂപയാണ്. മൂന്നര കോടി ചിലവിൽ പ്രദേശത്തെ പൈപ്പ്ലൈൻ മാറ്റൽ പുരോഗമിക്കുകയാണ്.
പുതിയ ജലസംഭരണികൾ സ്ഥാപിക്കുന്നതിനായി നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളായ പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. പാമ്പൂരിപ്പാറയിലെ വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാൻ്റിൻ്റെ ആദ്യ ഘട്ടം സർക്കാർ അംഗീകാരത്തോടെ ടെണ്ടർ നടപടികളിലേക്ക് കടന്നു. 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള ആദ്യഘട്ടത്തിൻ്റെ ടെക്നിക്കൽ, ഫിനാൻഷ്യൽ ബിഡുകൾ പൂർത്തിയായി. യോഗ്യത നേടുന്നയാളുമായി കരാർ ഒപ്പിട്ട് നിർമ്മാണം ആരംഭിക്കും. ഉയർന്ന പ്രദേശങ്ങളെ ജലവിതരണ ശൃഖലയുടെ ഭാഗമാക്കുന്നതിനായി 8 കോടി 70 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത അമൃത് മിഷൻ യോഗത്തിൽ അനുമതി ലഭിക്കുന്നതിനായി പദ്ധതി സമർപ്പിച്ച് കാത്തിരിക്കുകയാണ് നഗരസഭ.
ജൽജീവൻ പദ്ധതി പ്രകാരം മൈലപ്ര വരെ മണിമല ഡാമിൽ നിന്നുള്ള വെള്ളം ജല അതോറിറ്റി എത്തിക്കുന്നുണ്ട്. ഇത് നഗരസഭാ അതിർത്തി വരെ ദീർഘിപ്പിച്ച് നഗരത്തിൽ വെള്ളം എത്തിക്കുന്നതിനുള്ള നിർദ്ദേശമാണ് ഭാവിക്കായുള്ള ഭരണ സമിതിയുടെ കരുതൽ. വേനൽക്കാലത്ത് അച്ചൻകോവിലാറ്റിലെ ജലം നഗരത്തിലെ ആവശ്യങ്ങൾക്ക് അപര്യാപ്തമാകും എന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നഗരസഭ ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്. ഭാവിയിലെ ജലദൗർലഭ്യവും വർദ്ധിച്ചുവരുന്ന ആവശ്യകതയും കുടിവെള്ള പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള ഈ നടപടി സഹായിക്കും എന്നാണ് പ്രതീക്ഷ. ചരിത്രത്തിൽ ആദ്യമായി ഒരു പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് സമ്പൂർണ്ണ പരിഹാരം എന്ന മാതൃക മുന്നോട്ടുവയ്ക്കുകയാണ് പത്തനംതിട്ട നഗരസഭാ ഭരണസമിതി. കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കപ്പുറം ഭാവിയെ കൂടി മുന്നിൽക്കണ്ട് ഗുണനിലവാരമുള്ള ജലം നഗരവാസികൾക്ക് ലഭ്യമാക്കുക എന്ന തീരുമാനപ്രകാരം ഭരണ സമിതി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ പറഞ്ഞു.