ഡൽഹി: പ്രധാനമന്ത്രിയെ പരിഹസിച്ചും കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ യുജിസി നിയമങ്ങളെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവ്. എക്സ് , ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകൾക്കാണ് കേന്ദ്ര സർക്കാർ കൂട്ടത്തോടെ ‘ടേക്ക് ഡൗൺ’ നിർദേശങ്ങൾ നൽകിയത്.കഴിഞ്ഞ ഒരു മാസത്തിനിടെ എക്സിൽ നിന്നും നിരവധി പ്രധാനപ്പെട്ട പോസ്റ്റുകളാണ് നീക്കം ചെയ്തത്. ഹോട്ട്‌മെയിൽ സഹസ്ഥാപകനായ സബീർ ഭാട്ടിയ, പ്രധാനമന്ത്രി മോദി ഒരു സംസ്‌കൃത സുഭാഷിതം തെറ്റായി ഉദ്ധരിച്ചതിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് നീക്കം ചെയ്തു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനെതിരെ ഉന്നയിക്കപ്പെട്ട വിമർശനങ്ങൾ അടങ്ങിയ പോസ്റ്റുകളും അപ്രത്യക്ഷമായി.
പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള രണ്ട് അനിമേഷൻ ആക്ഷേപഹാസ്യ കാർട്ടൂണുകളും സർക്കാർ നിർദേശപ്രകാരം നീക്കം ചെയ്യപ്പെട്ടു.ഉപയോക്താക്കൾ പങ്കുവെച്ച ‘ടേക്ക് ഡൗൺ’ ഉത്തരവുകൾ പരിശോധിച്ചതിൽ നിന്ന് ഇത്തരം ഡസൻ കണക്കിന് പോസ്റ്റുകൾ നീക്കം ചെയ്തതായി ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഇത്തരം ഉത്തരവുകൾ അതീവ രഹസ്യമായതിനാൽ നീക്കം ചെയ്ത പോസ്റ്റുകളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ല. സർക്കാർ ഉത്തരവുകൾ ലഭിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ആ പോസ്റ്റുകൾ കാണാൻ കഴിയാത്ത വിധം ഇൻവിസിബിൾ ആക്കുകയാണ് ചെയ്യുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിൽ ഇവ കാണാവുന്നതുമാണ്.





























