ന്യൂഡൽഹി: തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. ജൂൺ 25- ന് പുലർച്ചെ നടന്ന സുപ്രഭാത സേവയിൽ പങ്കെടുത്ത അദ്ദേഹം, ദർശനത്തിന് ശേഷം പരമ്പരാഗത ആചാരപ്രകാരം തലമുണ്ഡനം ചെയ്ത് വഴിപാട് സമർപ്പിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന്റെ നീണ്ട മുടി ശ്രദ്ധാകേന്ദ്രമായിരുന്നു. ദർശനത്തിന് ശേഷം ക്ഷേത്ര സമുച്ചയത്തിലെ രംഗനായകുല മണ്ഡപത്തിൽ വെച്ച് വേദപണ്ഡിതന്മാർ അദ്ദേഹത്തിന് ‘വേദാശീർവചനം’ നൽകി അനുഗ്രഹിച്ചു. ക്ഷേത്ര അധികൃതർ ശ്രീവാരി തീർത്ഥപ്രസാദവും പൊന്നാടയും നൽകി അദ്ദേഹത്തെ ആദരിച്ചു.
ക്ഷേത്ര സന്ദർശന വേളയിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 25 ഇലക്ട്രിക് ബസുകൾ സംഭാവനയായി നൽകുമെന്ന് അനന്ത് അംബാനി പ്രഖ്യാപിച്ചു. ഏകദേശം 27.5 കോടി രൂപയാണ് ഇതിനായി ചെലവ് വരുന്നത്. ബസുകൾ ഓടിക്കുന്നതിനായുള്ള 50 ഡ്രൈവർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും റിലയൻസ് വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ, തിരുമലയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായുള്ള ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനും റിലയൻസ് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകൃഷ്ണ ഭക്തനായ അനന്ത് അംബാനി നേരത്തെയും പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. തന്റെ വിവാഹത്തിന് മുന്നോടിയായി ദ്വാരകാധീശ ക്ഷേത്രത്തിലേക്ക് അദ്ദേഹം നടത്തിയ പദയാത്ര ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ക്ഷേത്ര ദർശനങ്ങൾക്ക് പുറമേ, റിലയൻസിന്റെ ‘വനതാര’ പദ്ധതിയിലൂടെ മൃഗസംരക്ഷണ മേഖലയിലും അദ്ദേഹം സജീവമായ ഇടപെടലുകൾ നടത്തിവരുന്നുണ്ട്.






























