പത്തനംതിട്ട: കടമ്മനിട്ട മൌണ്ട് സീയോന്‍ കോളേജ് എക്സിബിഷനിലെ ടെന്റ് മാറ്റുന്നതിനിടെയുണ്ടായ വൈദ്യുതാഘാതത്തിൽ ശരീരം തളർന്നുപോയ അനന്തു എന്ന യുവാവ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായം തേടുന്നു. തുടർചികിത്സകളിലൂടെയും ശസ്ത്രക്രിയയിലൂടെയും അനന്തുവിനെ തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ ഡോക്ടർമാർ പങ്കുവെക്കുമ്പോഴും, ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയിലും വീടിന്റെ ജപ്തി ഭീഷണിയിലുമാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.
2016 ഫെബ്രുവരിയിലായിരുന്നു അനന്തുവിന്റെ ജീവിതം മാറ്റിമറിച്ച ആ ദുരന്തം സംഭവിച്ചത്. എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ, കോളേജ് എക്സിബിഷന്റെ ഭാഗമായുള്ള ടെന്റ് നീക്കുന്നതിനിടെ 11 കെ.വി ലൈനിൽ തട്ടി അനന്തുവിന് ശക്തമായ ഷോക്കേൽക്കുകയായിരുന്നു. അപകടത്തിൽ തലച്ചോറിന്റെയും ശരീരത്തിന്റെയും ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. തുടർന്ന് സ്വകാര്യ ആശുപത്രികളിൽ നടത്തിയ ചികിത്സകൾക്കും മരുന്നുകൾക്കുമായി ഇതിനകം ഒന്നരക്കോടിയോളം രൂപ ചെലവായതായി മാതാപിതാക്കൾ പറയുന്നു. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെ മുമ്പോട്ടുപോയത്. മകന്റെ ചികിത്സയ്ക്കായി നാരങ്ങാനം സർവീസ് സഹകരണ ബാങ്കിൽ നിന്ന് ആലുംമൂട്ടിൽ പാറയിൽ വീട് ഈട് വെച്ച് 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം ഇത് 11 ലക്ഷം രൂപയുടെ ബാധ്യതയായി മാറി. ഇതോടെ വീട് ജപ്തി ഭീഷണിയിലാണ്. നിലവിൽ തോട്ടപ്പുഴ വലിയകാലായിലെ ഒരു വാടകവീട്ടിലാണ് അനന്തുവും അച്ഛൻ സുശീലനും അമ്മ വത്സമ്മയും അടങ്ങുന്ന ഈ കുടുംബം താമസിക്കുന്നത്.
വർക്ക്‌ഷോപ്പ് ജീവനക്കാരനായ സുശീലന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. തുടർ ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കുമായി അനന്തുവിനെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ വീണ്ടും പ്രവേശിപ്പിക്കണം. വരാനിരിക്കുന്ന ചികിത്സകൾക്കായി മാത്രം 25 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ തുക കണ്ടെത്താൻ വഴിയില്ലാതെ ഈ കുടുംബം പൂർണ്ണമായും പ്രതിസന്ധിയിലാണ്. സുമനസ്സുകളുടെ കനിവുണ്ടായാൽ മാത്രമേ അനന്തുവിനെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ സാധിക്കൂ. അനന്തുവിന്റെ ചികിത്സയ്ക്കായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴഞ്ചേരി ശാഖയിൽ അമ്മ വത്സമ്മ സുശീലന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ – 430100010102649, IFSC Code – PUNB0430100. ഫോണ്‍ നമ്പർ (വത്സമ്മ) – 9539319287





























