പത്തനംതിട്ട : അനസ് പത്തനംതിട്ടയുടെ “ഒരു നിറകൺ ചിരിയിൽ” എന്ന ഹ്രസ്വ ചിത്രത്തിന് അവാര്‍ഡ്. കലാകാരുടെ കൂട്ടായ്മയായ “മൂവാറ്റുപുഴ സി.ഡി വിഷന്‍” ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച സാമൂഹിക പ്രാധാന്യമുള്ള ചിത്രമായാണ് “ഒരു നിറകൺ ചിരിയിൽ” തെരഞ്ഞെടുക്കപ്പെട്ടത്. അനസ് പത്തനംതിട്ട സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായി അഭിനയിച്ചതാണ് ഈ ചിത്രം. അടൂർ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ഉദ്യോഗസ്ഥനാണ് അനസ്. ഭാര്യ പത്തനംതിട്ട ഗവൺമെന്റ് ആയുവേദ ആശുപത്രിയിലെ സീനിയർ ഡോക്ടർ വഹീദാ റഹ്മാൻ. മകൾ ഫാത്തിമ നൗറ.
പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ അമ്പതാംദിന വിജയാഘോഷത്തോടനബന്ധിച്ച് മൂവാറ്റുപുഴ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സംവിധായകൻ വിനയൻ, അനസ് പത്തനംതിട്ടക്ക് അവാർഡ് നൽകി. നിറഞ്ഞ സ്നേഹം ഉള്ളിൽ കരുതുകയും അത് പ്രകടിപ്പിക്കാതിരിക്കുകയും പരസ്പരം മനസ്സിലാക്കാതെയും ജീവിക്കുന്ന കുടുംബ ജീവിതത്തിലെ വ്യഥകൾ, ഇവിടെ സമർത്ഥമായി ഇടപെട്ട് സമാധാനം കൊണ്ടുവരുന്ന അധ്യാപകൻ, ഇതൊക്കെയാണ് ആ 15 മിനിറ്റിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു പിതാവ്, മകൻ, അധ്യാപകൻ ഇവരൊക്കെ എങ്ങനെയായിരിക്കണം എന്ന് സന്ദേശം നൽകുന്ന ഈ ചിത്രം പേര് പോലെ നിറകണ്ണോടെ മാത്രമേ കണ്ടുതീർക്കാനാവൂ. പലകുടുംബങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഈ വിഷയം വളരെ തന്മയത്വത്തോടെ അനസ് അവതരിപ്പിച്ചിട്ടുണ്ട്.
അഭിനേതാക്കളുടെ മികച്ച പ്രകടനം, കയ്യടക്കമുള്ള അവതരണം തുടങ്ങി പല പ്രത്യേകതകളും ഈ ചിത്രത്തിനുണ്ട്. പല കുടുംബങ്ങളിലും മാനസിക സംഘർഷം ലഘൂകരിക്കുവാന്‍ തന്റെ ചിത്രത്തിന് കഴിഞ്ഞുവെന്നും ഇതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് എന്നും സംവിധായകൻ അനസ് പത്തനംതിട്ട പറഞ്ഞു. യഥാർത്ഥ കഥയെ ആസ്പദമാക്കി തട്ട സ്വദേശിയും സൗദിയിൽ അധ്യാപകനുമായ എൻ. സനിൽ കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് എം.ബി.എ വിദ്യാർത്ഥിയും കോന്നി സ്വദേശിയുമായ പ്രിൻസ് മാത്യൂ ആണ്.