കോഴിക്കോട് : വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിലായി. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാൾ. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെയും തീയിടാൻ ശ്രമിച്ചയാളാണിത്. തീപ്പിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെയും എഡിഎമ്മിന്‍റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോർട്ട് സർക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്. തിങ്കളാഴ്ച മുതല്‍ താത്കാലിക കെട്ടിടത്തില്‍ താലൂക്ക് ഓഫീസ് പ്രവർത്തിക്കാനായി നടപടികൾ തുടങ്ങി. തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങൾക്കായി ഹെല്‍പ് ഡെസ്കും പ്രവർത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.