അരീക്കോട്: വ്യത്യസ്തങ്ങളായ ആറു വിഷയങ്ങളിൽ നെറ്റ് യോഗ്യത. അതിൽ രണ്ടു വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ്. ദേശീയതലത്തിൽത്തന്നെ അപൂർവനേട്ടം കൈവരിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തി. യു.ജി.സി. നടത്തുന്ന അധ്യാപനയോഗ്യതാ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്).
ടൂറിസം, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയൻ, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ നേരത്തേ നെറ്റ് യോഗ്യതയുണ്ടായിരുന്ന അനീസ് ഇത്തവണത്തെ പരീക്ഷയിൽ മാനേജ്മെന്റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കി. സൈക്കോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അനീസിന് ജെ.ആർ.എഫ്. യോഗ്യതയുമുണ്ട്.കുഴിമണ്ണ പഞ്ചായത്തിൽ ക്ളാർക്കായിരുന്ന അനീസ് പഠനത്തോടും മത്സരപ്പരീക്ഷകളോടുമുള്ള അഭിനിവേശം വർധിച്ചപ്പോൾ, സർക്കാർ ജോലി ഉപേക്ഷിച്ച് നെറ്റ് പരിശീലനരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.
വിവിധ വിഷയങ്ങളിൽ നെറ്റ് യോഗ്യത നേടാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനൊപ്പം അനീസും വ്യത്യസ്ത വിഷയങ്ങൾ പഠിക്കാനും പരീക്ഷ എഴുതാനും ആരംഭിച്ചു. ഇപ്പോൾ കോഴിക്കോട് കേന്ദ്രമായി ഐഫർ എജ്യൂക്കേഷൻ എന്ന പേരിൽ നെറ്റ് കോച്ചിങ് സെന്റർ നടത്തുകയാണ്. ഓരോവർഷവും നൂറുകണക്കിനു വിദ്യാർഥികൾക്ക് നെറ്റ് യോഗ്യത നേടിക്കൊടുക്കാനും ഇതുവഴി സാധിക്കുന്നു.
അറിവിനോടും അറിവ് പകർന്നുകൊടുക്കുന്നതിനോടുമുള്ള താത്‌പര്യമാണ് ഏതു പരീക്ഷയുടെയും വിജയരഹസ്യം എന്നാണ് അനീസിന്റെ പക്ഷം. വരും വർഷങ്ങളിൽ കൂടുതൽ വിഷയങ്ങളിൽ നെറ്റ് നേടും. കൂടുതൽ വിദ്യാർഥികളെ പരിശീലിപ്പിക്കും -അനീസ് പറയുന്നു. അരീക്കോട് പൂക്കോട് ചോലയിൽ പരേതനായ വീരാന്റെയും മൈമൂനയുടെയും മകനാണ്. വണ്ടൂർ സ്വദേശിനി ഫഹിമയാണ് ഭാര്യ. മകൻ ഐമൻ.