മലപ്പുറം : 18 വയസ്സു വരെ പ്രായമുള്ളവരുടെ ഉയരം, തൂക്കം എന്നിവയും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ തൂക്കവും വീടുകളിൽ കയറി ശേഖരിക്കണമെന്ന് അങ്കണവാടി ജീവനക്കാർക്ക് ഉത്തരവ്. പോഷണ മാസാചരണത്തിന്റെ ഭാഗമായാണ് 20ന് അകം വീടുകൾ സന്ദർശിച്ചു വിവരം ശേഖരിക്കാനുള്ള ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. അളവു, തൂക്ക ഉപകരണങ്ങളുമായാണു വീടുകളിലെത്തേണ്ടത്.
വിവരശേഖരണം വേഗത്തിൽ പൂർത്തീകരിക്കണമെന്നു നിർദേശമുണ്ട്. നിലവിൽ അങ്കണവാടി വർക്കർമാരെ ഉപയോഗിച്ചു പല തദ്ദേശസ്ഥാപനങ്ങളും കോവിഡ് വാക്സീൻ നൽകിയതിന്റെ വിവരശേഖരണം നടത്തുന്നത്. ഇവ തന്നെ വയസ്സു തിരിച്ചുള്ള കണക്കാണു ശേഖരിച്ചു നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഈ മാസം പോഷണ മാസാചരണ ഭാഗമായി പോഷകാഹാര തോട്ടം സ്ഥാപിക്കൽ, ഓൺലൈൻ പോഷകാഹാര ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ വിവിധ പരിപാടികൾ നടത്താനുമുണ്ട്.
അങ്കണവാടി വർക്കർമാരെ വീടുകളിലെത്തി നടത്തുന്ന വിവരശേഖരണത്തിൽ നിന്നു ഒഴിവാക്കണമെന്നും അംഗങ്ങളെ അങ്കണവാടിയിലെത്തിച്ചു തൂക്ക വിവരങ്ങൾ ശേഖരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.കെ.എം.ബഷീർ ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസർക്കു നിവേദനം നൽകി.