പത്തനംതിട്ട : കുഞ്ഞുങ്ങളുടെ കളിച്ചിരികളാലും കുസൃതികളാലും ശബ്ദമാനമായ അംഗൻവാടികൾ വീണ്ടും സജീവമായി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം അംഗൻവാടികൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് ആരംഭിച്ചതിനു ശേഷം അംഗൻവാടികൾ അടച്ചിട്ടിരിക്കുകയായിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ജില്ലയിൽ 1389 അംഗൻവാടികളാണ് നിലവിലുള്ളത്. നഗരസഭയിൽ 33 അംഗൻ വാടികൾ ഉണ്ട്. വിട്ടു കിട്ടിയ സ്ഥാപനങ്ങൾ എന്ന നിലയിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അംഗൻവാടികളെ നിയന്ത്രിക്കുന്നത്. പുതിയ സ്കൂൾ വർഷമാകാൻ ഇനി 3 മാസങ്ങൾ മാത്രമേ ബാക്കിയുള്ളുവെങ്കിലും അത്രയും ദിവസങ്ങളിൽ തങ്ങളുടെ കുഞ്ഞുങ്ങൾ അംഗൻവാടികളിൽ പോകട്ടെയെന്നാണ് രക്ഷകർത്താക്കളും തീരുമാനിച്ചിരിക്കുന്നത്. നഗരസഭാ പ്രദേശത്തെ എല്ലാ അംഗൻവാടികളും ഇന്നലെ തുറന്നു.
വലഞ്ചുഴി അംഗൻവാടിയിൽ കുഞ്ഞുങ്ങൾക്ക് മാസ്ക്കും, സാനിറ്റൈസറും റോസപ്പൂവും മിഠായിയും കൗൺസിലർ എ .സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കി കുഞ്ഞുങ്ങളെ ആഘോഷപൂർവ്വമാണ് സ്വീകരിച്ചത്. കോവിഡുമായി ബന്ധപ്പെട്ട ശുചിത്വ പ്രവർത്തനങ്ങൾ എങ്ങിനെ നടത്തണമെന്ന് കുഞ്ഞുങ്ങൾക്കും രക്ഷകർത്താക്കൾക്കും കൗൺസിലറുടെ ക്ലാസുമുണ്ടായിരുന്നു. അംഗൻവാടി ടീച്ചർ യമുന രാജ് ,ഹെൽപ്പർ ശാന്തി ശശി എന്നിവർ നേതൃമ്പം നൽകി





























