തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണമായും ഒഴിവാക്കുന്നതിന് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2 രജിസ്റ്റർ, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉൾപ്പെടെ അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായും മന്ത്രിസഭായോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലായ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. പ്ലാൻ സ്പേസ് 2 രജിസ്റ്ററിലൂടെ എല്ലാ വകുപ്പുകളുടെയും മൂലധന പദ്ധതികൾ ജിയോ ടാഗ് ചെയ്യുകയും ജി ഐ എസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യുകയും ചെയ്യും.
നിലവിൽ രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും പുതിയ സംവിധാനത്തിൽ ലൊക്കേഷൻ കോർഡിനേറ്റുകൾ, ഫണ്ട് സ്രോതസ്സുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഇത് വിപുലീകരിക്കും. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന 591 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക രജിസ്ട്രി തയ്യാറാക്കും. ഈ സ്ഥാപനങ്ങളിലെ ശമ്പളാവശ്യങ്ങൾക്കായി മാത്രം നിലവിൽ ഏകദേശം 19,000 കോടി രൂപ ചെലവാകുന്നുണ്ടെന്നും കാലഹരണപ്പെട്ടതും ഒരേ സ്വഭാവമുള്ളതുമായ സ്ഥാപനങ്ങളെ സംയോജിപ്പിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ വരുത്തുമ്പോൾ ഡാറ്റാ സുരക്ഷ സുപ്രധാന വിഷയമായതിനാൽ സംസ്ഥാനത്തെ ഏജൻസികൾക്കാണ് മുൻഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.





























