തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി സോഫി അഡെനോട്ടിനൊപ്പമായിരുന്നു അനിൽ മേനോന്റെ പുതിയ സ്പേസ്‌വോക്ക്. ഏകദേശം ആറര മണിക്കൂർ നീണ്ടുനിന്ന ദൗത്യത്തിൽ നിർണായകമായ സാങ്കേതിക പ്രവർത്തനങ്ങളാണ് ഇരുവരും പൂർത്തിയാക്കിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആശയവിനിമയ സംവിധാനത്തിന്റെ ഭാഗമായ സ്‌പേസ്-ടു-ഗ്രൗണ്ട് ആന്റിന മാറ്റിസ്ഥാപിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഹ്യൂസ്റ്റണിലെ മിഷൻ കൺട്രോൾ സെന്ററും ബഹിരാകാശ നിലയവും തമ്മിലുള്ള ഡാറ്റ കൈമാറ്റത്തിനും അതിവേഗ ആശയവിനിമയത്തിനും നാസ ഉപയോഗിക്കുന്ന പ്രധാന സംവിധാനമാണിത്.
അനിൽ മേനോന്റെ കരിയറിലെ രണ്ടാമത്തെ സ്പേസ്‌വോക്കാണിത്. അതേസമയം, ദൗത്യത്തിൽ പങ്കെടുത്ത സോഫി അഡെനോട്ടിന്റെ ആദ്യ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഇതോടെ ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ്‌വോക്ക് നടത്തുന്ന ആദ്യ ഫ്രഞ്ച് വനിത എന്ന ചരിത്രനേട്ടവും സോഫി സ്വന്തമാക്കി. ഓഗസ്റ്റ് ആറിനായിരുന്നു അനിൽ മേനോന്റെ ആദ്യ ബഹിരാകാശ നടത്തം. നാസയുടെ ജെസിക്ക മെയറിനൊപ്പമായിരുന്നു അന്നത്തെ ദൗത്യം. ആ സ്പേസ്‌വോക്ക് ആറു മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്നു. എക്സ്പഡിഷൻ 74ന്റെ ഭാഗമായി ജൂലൈ 14നാണ് അനിൽ മേനോൻ ഉൾപ്പെടുന്ന മൂന്നംഗ സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഇതിനിടെ, ബഹിരാകാശ നിലയത്തിൽ വളർത്തിയ പച്ചക്കറികൾ വിളവെടുത്ത് അവ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്ന ദൃശ്യങ്ങളും അനിൽ മേനോൻ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.






























