തിരുവനന്തപുരം : തെരുവുനായ വിഷയത്തിൽ, സംസ്ഥാന സർക്കാരിനെ വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപത. ഗുരുതരമായ തെരുവുനായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു. തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്. മജിസ്ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും ലേഖനത്തിൽ പരിഹസിക്കുന്നു.
‘നായ കടിയേറ്റ് റാബീസ് വാക്സിൻ സ്വീകരിച്ചവർ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. വാക്സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല’. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. നായ്ക്കളെ കൊല്ലരുത് എന്ന് പറയുന്നവർ അതിന്ടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം വിമര്‍ശിക്കുന്നു.