പത്തനംതിട്ട : തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചു ബാലനെ ചവിട്ടിത്തെറിപ്പിച്ച പ്രതിയെ കേസെടുക്കാതെ വിട്ടയച്ച പോലീസ് നടപടി അത്യന്തം ഖേദകരമാണെന്നും ആഭ്യന്തരവകുപ്പിന്റെ തുടർച്ചയായ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അണ്ണാ ഡി എച്ച് ആർ എം പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഉഷാ കൊട്ടാരക്കര പറഞ്ഞു. ഒടുവിൽ പൊതുജന പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാത്രമാണ് അറസ്റ്റ് നടന്നത്
അന്യദേശത്തുനിന്നും ജീവിക്കാനായി കേരളത്തിൽ എത്തിയ നാടോടി സംഘത്തിന് നേരെ എന്തും കാണിക്കാം എന്ന ധാർഷ്ട്യമാണ് കുറ്റവാളിയുടെ ഇത്തരം ചെയ്തികൾക്ക് കാരണം. എന്നാൽ പ്രബുദ്ധ കേരളത്തിലെ പോലീസുകാർ ഇതിനെ നിസ്സാരവത്ക്കരിച്ച് പ്രതിയെ നിരുപാധികം വിട്ടയക്കുകയായിരുന്നു ഇത് അംഗീകരിക്കാൻ ആവില്ല. കേരളത്തിൽ വർധിച്ചുവരുന്ന പോലീസ് അതിക്രമങ്ങളുടെയും നിരുത്തരവാദിത്വത്തിന്റെയും ബാക്കിപത്രം തന്നെയാണ് ഇവിടെയും ആവർത്തിച്ചത്.
തിരുവനന്തപുരത്ത് സ്റ്റേറ്റ് കാറിൽ എത്തിയ ആൾ സ്ത്രീയെ ഉപദ്രവിച്ച വിവരം അറിഞ്ഞിട്ടും പോലീസ് നിസ്സംഗത പാലിച്ചത് കേരളം കണ്ടതാണ്. പോലീസ് സേനയിൽ ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും അതിപ്രസരം ഇടതു ഭരണത്തിൽ വ്യക്തമായിട്ടും സംസ്ഥാനം ഭരിക്കുന്ന ആദ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത് വേദനാജനകമാണെന്നും ഉഷാ കൊട്ടാരക്കര പറഞ്ഞു.





























