പത്തനംതിട്ട : ഒന്നാംമോദി സർക്കാരിന്‍റെ കാലത്ത് 2018 -19 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭരണിക്കാവ് – മുണ്ടക്കയം 183 എ ദേശീയപാത പദ്ധതി വിശദരൂപരേഖ (ഡി.പി.ആർ) പോലും തയ്യാറാക്കാതെ ഇഴഞ്ഞു നീങ്ങുന്നു. മുംബൈ ആസ്ഥാനമായ സ്വകാര്യ കൺസൾട്ടൻസിയെയാണ് ഡി.പി.ആർ തയ്യാറാക്കാൻ ഏൽപ്പിച്ചിരുന്നത്. സ്ഥലം ഏറ്റെടുക്കലിനുള്ള സർവെ നമ്പരുകൾ ഉൾപ്പെടെ ഡി.പി.ആറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ദേശീയപാത അതോറിറ്റി കമ്പനിക്ക് പല തവണ നോട്ടീസ് നൽകിയെങ്കിലും നടപടികൾക്ക് വേഗതയില്ല. കഴിഞ്ഞ ഒക്ടോബർ വരെ ഡി.പി.ആർ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി.
തുടർനടപടികൾ കേന്ദ്ര ഗതാഗത മന്ത്രാലയം സ്വീകരിക്കുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. ഡി.പി.ആർ സമർപ്പിച്ച് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ ഘട്ടമെത്താൻ വേറെയും കടമ്പകളുണ്ട്. റോഡ് വീതി കൂട്ടലും പുതിയ ബൈപ്പാസുകളുമാണ് പദ്ധതിയിലുള്ളത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സർവെ നമ്പർ ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കണം. തുടർന്ന് സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകുകയും തർക്കങ്ങൾ പരിഹരിക്കുകയും വേണം. ഇത്രയും നടപടികൾ പൂർത്തിയാക്കാൻ രണ്ടുവർഷത്തോളം വേണ്ടി വരുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.





























