കാലടി: വ്യാജ രേഖ ചമയ്ക്കൽ കൂടാതെ മുൻ എസ്.എഫ്.ഐക്കാരി കെ വിദ്യയ്ക്ക് നേരെ മറ്റൊരു ആരോപണവും. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2019-ൽ കെ. വിദ്യ പിഎച്ച്.ഡി പ്രവേശനം നേടിയത് പട്ടികജാതി-പട്ടിക വർഗസംവരണം അട്ടിമറിച്ചാണെന്ന് രേഖ. വൈസ്ചാൻസലറുടെ ഓഫീസ് വിദ്യയ്ക്കുവേണ്ടി ഇടപെട്ടെന്നും സർവകാലാശാലയിലെ എസ്.സി.എസ്.ടി. സെൽ റിപ്പോർട്ടു ചെയ്തിരുന്നു. പി.എച്ച്.ഡി.ക്കായി മലയാളവിഭാഗത്തിൽ 10 സീറ്റാണ് വിജ്ഞാപനം ചെയ്തിരുന്നത്. പ്രവേശനപരീക്ഷയും പ്രൊപ്പോസൽ അവതരണവും കഴിഞ്ഞ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വിദ്യയുടെ പേരുണ്ടായിരുന്നില്ല.
പിന്നീട് സൂപ്പർ ന്യൂമററിയായി അഞ്ചുപേരെക്കൂടിയെടുക്കാൻ റിസർച്ച് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇത് സർവകലാശാല അംഗീകരിച്ചില്ല. പട്ടികയെക്കുറിച്ച് വിശദീകരണവും വകുപ്പിനോടുചോദിച്ചു. നോട്ടിഫൈ ചെയ്ത സീറ്റിനുപുറമേ നല്ല പ്രൊപ്പോസലുകൾ വന്നാൽ വിദ്യാർഥിക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പുണ്ടെങ്കിൽ അവരെ സൂപ്പർ ന്യൂമററിയായി എടുക്കാൻ അധ്യാപകന് അധികാരമുണ്ടെന്നായിരുന്നു വകുപ്പിന്റെ മറുപടി. ഇതേതുടർന്ന് സർവകലാശാല ഇതിന് അംഗീകാരം നൽകുകയും മൂന്ന് പേർക്ക് കൂടി പ്രവേശനം ലഭിക്കുകയുമായിരുന്നു. ഇതിലും വിദ്യയുടെ പേര് ഉൾപ്പെട്ടിരുന്നില്ല.
ഇതോടെ വിദ്യ സർവകാലാശാലയോട് പ്രവേശനത്തിന്റെ വിശദാംശങ്ങൾ വിവരാവകാശപ്രകാരം ആവശ്യപ്പെട്ടു. വൈസ്ചാൻസലറുടെ ഓഫീസിൽനിന്ന് വിദ്യയ്ക്ക് അന്നുതന്നെ മറുപടി നൽകാൻ ബന്ധപ്പെട്ട സെക്ഷന് നിർദേശംകിട്ടി. ഇതനുസരിച്ച് വിദ്യയ്ക്ക് വിശദാംശങ്ങളും നൽകി. എന്നാൽ, പട്ടികജാതിക്കാരനും റാങ്കുപട്ടികയിലുണ്ടായിരുന്ന വ്യക്തിയുമായ കെ. ദിനു, വിദ്യയെക്കാൾ മുൻപേ വിവരാവാകാശ അപേക്ഷ നൽകിയിരുന്നു. ഇതുവൈകിപ്പിക്കുകയും വിദ്യയ്ക്ക് നൽകിയശേഷം മാത്രം ദിനുവിന് വിശദശാംശങ്ങൾ നൽകുകയും ചെയ്തു.
വിവരാവകാശരേഖകൾ ലഭിച്ച വിദ്യ ഹൈക്കോടതിയെ സമീപിച്ചു. പ്രവേശനം നൽകുന്നത് നിയമപരമായി പരിഗണിക്കാൻ കോടതി വിധിച്ചു. കോടതി വിധിയുമായി വിദ്യയെത്തിയപ്പോൾ സെക്ഷൻ ഓഫീസർ നിയമപരമായി തടസ്സങ്ങൾ സൂചിപ്പിച്ച് മടക്കി. തുടർന്നാണ് രാഷ്ട്രീയ ഇടപെടലുണ്ടായത്. അഞ്ചുവിദ്യാർഥികളെ എടുക്കുമ്പോൾ ഒരു എസ്.സി. എസ്.ടി. വിദ്യാർഥിയെ പരിഗണിക്കണമെന്നാണ് നിയമം. ആദ്യത്തെ പത്തുപേരിൽ സംവരണം പാലിച്ചു. അവസാനത്തെ അഞ്ചുപേരിൽ അട്ടിമറിക്കപ്പെടുകയും ചെയ്തു. അഞ്ചുപേരിൽ ഒരു എസ്.സി. എസ്.ടി. വിദ്യാർഥിയെ പരിഗണിച്ചാൽ 15-ാം റാങ്കിലുണ്ടായിരുന്ന വിദ്യ പുറത്താകുമെന്നതിനാലാണ് തിരിമറി നടത്തിയത്.































