തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി തൃശൂർ ജില്ലാ സൗത്ത് പ്രസിഡന്റ് എ ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് കാട്ടി ഭാര്യ നൽകിയ പരാതിയിലാണ് ശ്രീകുമാറിനെതിരെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഭർത്താവിനെതിരെയുള്ള ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഗിരീഷ് ശ്രീകുമാറിന്റെ ഭാര്യയുടെ വീട്ടിലെത്തിയത്. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം.
ഭീഷണിയെത്തുടർന്ന് ശ്രീകുമാറിൻ്റെ ഭാര്യ വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പെരിഞ്ഞനം സ്വദേശിയായ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യത്തെ കേസുമായി ബന്ധപ്പെട്ട് എ ശ്രീകുമാറിനെ നിലവിൽ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് ഗുണ്ടയെ വിട്ട് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ശ്രീകുമാറിനെതിരെ രണ്ടാമതും കേസെടുത്തിരിക്കുന്നത്. ഭാര്യയെ മർദ്ദിച്ച കേസിൽ കോടതി ഉത്തരവുള്ളതിനാൽ പോലീസിന് മറ്റ് നടപടികളിലേക്ക് കടക്കാനായിരുന്നില്ല. എന്നാൽ, പുതിയ കേസിൻ്റെ പശ്ചാത്തലത്തിൽ ശ്രീകുമാറിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.




























