ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അവകാശവാദം തള്ളി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിപക്ഷ പാർട്ടികളിൽ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുന്ന ചരിത്രമാണ് ബിജെപിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. യുപിയിൽ ഉടൻ തന്നെ രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്ന രാജ്ഭറിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ, “ദാനാ ഔർ ഗാനാ കബ് തക് ചലേഗാ യെ അഫ്‌സാന” (അധികാരത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്നതും ഭരണകൂടത്തെ പുകഴ്ത്തിപ്പാടുന്നതുമായ ഈ കഥകൾ എത്രനാൾ തുടരും?) എന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.
പാർട്ടികളെ പിളർത്തുന്നതും കൂറുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ബിജെപിയുടെ സ്ഥിരം രാഷ്ട്രീയ തന്ത്രമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ പറഞ്ഞു. “ബിജെപി ഇത് മുൻപും ചെയ്തിട്ടുണ്ട്. നിരവധി പാർട്ടികളെയാണ് അവർ പിളർത്തിയത്. സമാജ്‌വാദി പാർട്ടിയുടെ എംഎൽഎമാരെയും എംഎൽസിമാരെയും, ഒപ്പം രാജ്യസഭയിലേക്ക് പോയ മുതിർന്ന നേതാക്കളെ വരെ അവർ തങ്ങളുടെ പാളയത്തിലെത്തിച്ചു. അത്യാഗ്രഹവും മറ്റ് സമ്മര്‍ദങ്ങളും കാരണം പാർട്ടി വിട്ടുപോകുന്നവർ എപ്പോഴുമുണ്ടാകും. എന്നാൽ അത്തരം വെല്ലുവിളികളെ നേരിടാൻ സമാജ്‌വാദി പാർട്ടി പൂർണ്ണ സജ്ജമാണ്”- അദ്ദേഹം വ്യക്തമാക്കി.





























