തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി. പ്രസവത്തിനിടെ മുറിവ് കട്ട് ചെയ്തപ്പോൾ വന്ന പിഴവിൽ യുവതി ഒരു വർഷത്തിൽ ആറ് തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായി. വിതുര സ്വദേശിനി ഹസ്ന ഫാത്തിമയാണ് പരാതിക്കാരി. 23 കാരിയായ ഹസ്ന കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ആരോഗ്യവകുപ്പിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഡോക്ടറുടെ പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ബിന്ദു സുന്ദർ 2000 രൂപ കൈക്കൂലി വാങ്ങിച്ചു എന്നും ആക്ഷേപം.
ഒരു വർഷത്തോളമായുള്ള സർജറി കാരണം പ്രാഥമിക കാര്യങ്ങൾക്കുപോലും ബുദ്ധിമുട്ട് അനുവദിക്കുകയാണ് ഹസ്ന. കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സക്കായി ഹസ്‌നയുടെ കുടുംബത്തിന് ചെലവായത് 12 ലക്ഷം രൂപ. ഗർഭസ്ഥ ശിശുവിൻ്റെ മരണത്തിൽ ബിന്ദു സുന്ദർ നിലവിൽ സസ്പെൻഷനിലാണ്. കൈക്കൂലി ആരോപണം കൂടി ശ്രദ്ധയില്‍ പെട്ടതോടെയാണ് അച്ചടക്ക നടപടി. പാലോട് സ്വദേശിയായ നിരഞ്ചന-ബിനില്‍ ദമ്പതികളുടെ കുഞ്ഞ് മരിച്ചതിലാണ് നടപടി. വിശദമായ അന്വേഷണത്തിന് അന്നത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരുന്നത്.





























