കൊച്ചി: സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതി എന്ന് പറയപ്പെടുന്ന കെ-ഫോൺ കോടികളുടെ കുരുക്കിലേക്കെന്ന് റിപ്പോർട്ടുകൾ. കിഫ്ബിയിൽനിന്ന് 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോൺ ഒക്ടോബർമുതൽ കിഫ്ബിയിലേക്ക് 100 കോടി രൂപവീതം തിരച്ചടയ്ക്കണം. തുടർച്ചയായി 13 വർഷവും ഇത്രയും തുക തിരിച്ചടയ്ക്കണം. നിലവിൽ ഇപ്പോൾ 30,000 ഇന്റർനെറ്റ് കണക്‌ഷൻ മാത്രമാണ് കെ-ഫോണിന് നൽകാനായത്. ഇതിൽ അയ്യായിരം എണ്ണം ബി.പി.എൽ. കണക്‌ഷനാണ്. ബാക്കി 20,000 സർക്കാർ ഓഫീസുകളിലും അയ്യായിരം വാണിജ്യ കേന്ദ്രങ്ങളിലുമാണ്. പ്രതിമാസം ശരാശരി 600 രൂപവീതം ലഭിക്കുന്ന ഒന്നരലക്ഷം കണക്‌ഷനുകളെങ്കിലും ഉണ്ടെങ്കിലേ തിരിച്ചടവിനുള്ള നൂറുകോടി രൂപ ലഭിക്കൂ.
സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് സേവനത്തിനായി ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനുള്ള സംരംഭമാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) ലിമിറ്റഡ്. കേരള സ്‌റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.ടി.ഐ.എൽ.), കെ.എസ്.ഇ.ബി.യുടെയും സംയുക്തസംരംഭമാണിത്. ഇരുകൂട്ടർക്കും 49 ശതമാനം ഓഹരി. രണ്ടുശതമാനം സംസ്ഥാനസർക്കാരിനും.
സംയുക്തസംരംഭത്തിന്റെ ആകെ മുതൽമുടക്ക് 1514 കോടി രൂപയായിരുന്നു. ഇതിന്റെ 70 ശതമാനമായ 1059 കോടി രൂപയാണ് കിഫ്ബിയിൽനിന്നു വായ്പയായി ലഭിച്ചത്. വ്യവസ്ഥപ്രകാരം 2024 ഒക്ടോബർമുതൽ 13 വർഷത്തേക്ക് പ്രതിവർഷം 100 കോടി രൂപവീതം കിഫ്ബിക്ക് തിരച്ചടയ്ക്കുകയും വേണം.