ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 17കാരിയെ വെടിവച്ച് കൊന്ന് മൃതദേഹം നദിയിൽതള്ളി കുടുംബം. മൊറേന ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിനിയായ ദിവ്യ സികർവാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, പിതാവ് ഭരത് സികർവാർ പെൺകുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കല്ലുകെട്ടി വീട്ടിൽ നിന്ന് 30 കി.മീ അകലെയുള്ള കുൻവാരി പുഴയിൽ തള്ളുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. മേൽജാതിയിൽപ്പെട്ട ക്ഷത്രിയ കുടുംബത്തിൽ നിന്നുള്ള ദിവ്യയ്ക്ക് പിന്നോക്ക ജാതിയിൽപ്പെട്ട ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധമാണ് കുടുംബത്തെ പ്രകോപിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു,
ഇത് ദുരഭിമാനക്കൊലയ്ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ. ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരസ്പരവിരുദ്ധ മറുപടികളാണ് നൽകിയത്. ഫാനിൽനിന്ന് ഷോക്കേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പിന്നീട് പറഞ്ഞു. എന്നാൽ ഭാഗികമായി അഴുകിയ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധർ, തലയിൽ വെടിയേറ്റ മുറിവുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ദിവ്യയുടെ പ്രായപൂർത്തിയാകാത്ത ഇളയ സഹോദരനെയും സഹോദരിയെയും സംഭവം നടന്ന രാത്രി മുതൽ കാണാതായിട്ടുണ്ട്. ഈ തിരോധാനവും മാതാപിതാക്കളുടെ മൊഴിമാറ്റലും മൃതദേഹം ഉപേക്ഷിച്ചതും കൊലപാതകക്കേസിനെ ശക്തിപ്പെടുത്തുന്നുവെന്ന് പോലീസ് പറയുന്നു.






























