ചെന്നൈ: പാർലമെന്‍റിൽ മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ ശക്തമായി ചെറുക്കുമെന്ന് ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) പ്രതിപക്ഷമായ ഡിഎംകെയും വ്യക്തമാക്കി. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമോയെന്ന് വ്യക്തമല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഏത് നീക്കത്തെയും ഒന്നിച്ച് എതിർക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. ജൂലൈ 16-ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ ഈ വിഷയം പ്രധാന ചർച്ചയായി. തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ പാർലമെന്റിൽ പ്രതികരിക്കാൻ സ്റ്റാലിൻ എംപിമാർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ ലംഘിക്കുന്നതോ സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുന്നതോ ആയ ഏത് പുതിയ നിയമനിർമ്മാണത്തെയും ഡിഎംകെ എതിർക്കുമെന്ന് പാർട്ടി വക്താവ് ശരവണൻ അണ്ണാദുരൈ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ ബിജെപി നൽകിയിട്ടുണ്ട്. യോഗത്തിൽ ബിജെപി മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളും അതിന്റെ വിശദാംശങ്ങളും പരിശോധിച്ച ശേഷമായിരിക്കും പാർട്ടി അന്തിമ നിലപാട് സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
വർഷകാല സമ്മേളനത്തിനായുള്ള പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ ബില്ലുകളുടെ പട്ടികയിൽ നിലവിൽ ഈ ബിൽ ഇടംപിടിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡിലിമിറ്റേഷനെതിരെ ഡിഎംകെ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 16-ന് എം കെ സ്റ്റാലിൻ നിർദ്ദിഷ്ട ബില്ലിന്റെ പകർപ്പ് പരസ്യമായി കത്തിച്ച് ഇതിനെ ‘കരിനിയമം’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ ഭരണഘടനാ ഭേദഗതി ബിൽ, ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തതിനെ തുടർന്ന് തൊട്ടടുത്ത ദിവസം പാർലമെന്റിൽ പരാജയപ്പെടുകയായിരുന്നു.






























