ചെന്നൈ: തമിഴ്‌നാട്ടിൽ ടാസ്മാക് മദ്യവിൽപന ശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. നിലവിലുണ്ടായിരുന്ന ലൈസൻസ് കാലാവധി ജൂൺ 30-ഓടെ അവസാനിച്ച സാഹചര്യത്തിലാണ് ബാറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടത്. സംസ്ഥാനത്തുടനീളമുള്ള ഏകദേശം 2,320 ബാറുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്. പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ഇനി ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന – എക്സൈസ് വകുപ്പ് മന്ത്രി കെ വിഘ്നേഷിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിൽ ആണ് ഇതുസംബന്ധിച്ച് നിർണായക തീരുമാനമുണ്ടായത്.
പുതിയ ടെൻഡർ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകൾ താൽക്കാലികമായി അടയ്ക്കുന്നതിനാൽ സർക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങൾ നൽകുന്ന സൂചന. മാത്രമല്ല വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും തമിഴ്‌നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്.





























