റാന്നി: പെരുനാട് പുതുക്കടക്ക് സമീപം വീണ്ടും കടുവ ആക്രമണം. കഴിഞ്ഞ തിങ്കൾ രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവാരത്ത് പശുകുട്ടിയെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30 ഓടെ കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നുമുണ്ട്. പശുവിനെ ആക്രമിക്കുന്ന ശബ്ദം കേട്ടാണ് തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന ആളുകൾ ഓടി കൂടിയത്. പി ആർ രാജേഷ് ആണ് ആദ്യം കടുവയെ കാണുന്നത്. കണ്ട ഉടനെ സമീപം ലയത്തിൽ താമസിക്കുന്ന ആളുകളെ വിളിച്ച് കൂട്ടുകയായിരുന്നു. തുടർന്ന് രാജാമ്പാറ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.
വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി 9 ഓടെ സംഭവ സ്ഥലത്തെത്തി. ഇരുട്ടായിരുന്നതിനാൽ കൂടുതൽ പരിശോധന നടന്നില്ല. ആറു മാസം പ്രായമുള്ള പശു കുട്ടിയെയാണ് ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സംഭവം നടന്ന പ്രദേശത്ത് മഴ മൂലം മാറി നിക്കുന്ന സമയത്ത് തന്നെ ജഡം കടുവ എടുത്തുകൊണ്ടു പോയി. പശുകുട്ടിയെ വലിച്ച് കൊണ്ട് പോയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു റൗണ്ട് വെടി വെച്ചിരുന്നു. ഇന്ന് രാവിലെ 11 ഓടെ പ്രദേശത്ത് ആദ്യഘട്ടമായി രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. പ്രദേശത്ത് മുഴുവൻ സമയ പട്രോളിംങും ഉണ്ടായിരിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ മുഖേഷ് കുമാർ പറഞ്ഞു.