ചെങ്ങന്നൂർ: സമരം ചെയ്യുന്നവർ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളല്ലെന്നും, തീവ്രവാദികളാണെന്നുമുള്ള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ജനവിരുദ്ധവും തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ അപമാനിക്കലോ മാണെന്ന് കെറെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. സമരം നടത്തുന്നത് ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി പദ്ധതി പ്രദേശത്തെ കുടിയിറക്കപ്പെടുന്ന ഇരകളായ ജനങ്ങളുടെ സ്വതന്ത്ര സമര സമിതികളാണ്. അത് ജനാധിപത്യ ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ കാഴ്ച പ്പാടും സമീപനവും അടിസ്ഥാനമാക്കി കൊണ്ടാണ് കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ചുപോരുന്നത്. സമര സമിതി ഒരു ഭീകര പ്രവർത്തനവും നടത്തിയിട്ടില്ല, നടത്തുകയുമില്ല.
ഒരു നാടിനെ പാരിസ്ഥിതികമായി തകർക്കുന്ന, അധിക സാമ്പത്തിക ബാധ്യതകൾ പൊതുസമൂഹത്തിനുമേൽ കെട്ടിവെക്കുന്ന, പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന ഈ പദ്ധതിക്ക് യാതൊരുവിധ കേന്ദ്രാനുമതികളും ഇല്ലാതെ 1961ലെ സർവേ ആന്റ് ബൗണ്ടറീസ് ആക്ടിനും 2013 ലെ കേന്ദ്ര പുനരധിവാസ നിയമത്തിനും വിരുദ്ധമായും ഫാഷിസ്റ്റ് രീതിയിലും സാധാരണക്കാരന്റെ കിടപ്പാടം പിടിച്ചെടുക്കാൻ പോലീസും കെ – റെയിൽ ജീവനക്കാരും ചേർന്ന് സ്വകാര്യ ഭൂമിയിൽ കല്ലിടാൻ ചെന്നതിനെ തടഞ്ഞ സമരക്കാരെ ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തിട്ടുള്ളത്. യുവതികളുടെ വസ്ത്രം വലിച്ചുകീറുകയും നഗ്നരായി വലിച്ചിഴക്കുകയും വൃദ്ധരായ സ്ത്രീജനങ്ങളെ ഉപദ്രവിക്കുകയും ചെയ്തതിന്റെ നേർച്ചിത്രം കേരള ജനത കണ്ടുകൊണ്ടിരിക്കുന്നതാണ്. പിറന്ന മണ്ണിൽ ജീവിക്കുവിച്ചുമരിക്കുവാനുള്ള അവകാശത്തിനു വേണ്ടി ജനാധിപത്യ പരമായി സമരം ചെയ്യുന്നതാണോ ഭീകരപ്രവർത്തനം. അതോ, ബോംബും വടിവാളും കൊടുത്ത് യുവാക്കളെ കൊണ്ട് രാഷ്ട്രീയ ശത്രുക്കളെ വകവരുത്തുന്നതാണോ ഭീകരപ്രവർത്തനം.
ഫാഷിസ്റ്റ് ഗീബൽസിയൻ തന്ത്രം ആണ് അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നിരന്തരം കള്ളം പറയുക എന്നത്. കമ്മ്യൂണിസത്തിന്റെയും പുരോഗമനത്തിന്റെയും പേരിൽ പ്രവർത്തിക്കുകയും, സാംസ്കാരിക വകുപ്പ് പോലൊരു സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു മന്ത്രി എന്ന നിലയിൽ ജനങ്ങളെ സംരക്ഷിക്കുവാനുള്ള ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം എല്ലാ അധിക്രമങ്ങൾക്കും കൂട്ടുനിൽക്കുന്നതും പോരാ ജനങ്ങളെ തീവ്രവാദികൾ എന്ന് മുദ്രകുത്തുകയും ചെയ്യുന്ന പ്രവണത ഒരു ജനാധിപത്യ സമൂഹത്തിലെ ജനപ്രതിനിധിക്ക് ഒട്ടും ഭൂഷണമല്ല. തീവ്രവാദികൾ ഉണ്ടെങ്കിൽ അവരുടെ മേൽ നിയമ നടപടിസ്വീകരിക്കണം. അതിന് കഴിയാത്ത പക്ഷം മാപ്പ് പറയണം. അതാണ് ഒരു ജനാധിപത്യ വിശ്വാസി എങ്കിൽ മന്ത്രി ചെയ്യേണ്ടത് എന്ന് സമര സമിതി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.