ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ 15-ാം ദിവസവും തുടരുന്നു. മെന്ദറിലെ ബട്ട ദുര്യൻ വനത്തിലാണ് ഇപ്പോൾ ഏറ്റുമുട്ടൽ നടക്കുന്നത്. പൂഞ്ചിലെ സുറൻകോട്ടും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശവും ചേരുന്നിടത്താണ് ഇപ്പോൾ ഏറ്റുമുട്ടൽ. ഇവിടെ തീവ്രവാദികൾക്ക് വേണ്ടി വ്യാപക പരിശോധനയാണ് സെന്യം നടത്തുന്നത്. ജമ്മു കശ്മീരിൽ കഴിഞ്ഞ 15 ദിവസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി ഒരു മലയാളി അടക്കം 9 സൈനികരാണ് വീരമൃത്യു വരിച്ചത്.
ഞായറാഴ്ച പൂഞ്ച് ജില്ലയിലെ വനങ്ങളിൽ സൈന്യം നടത്തിയ തെരച്ചിലിനിടെ തീവ്രവാദികൾ വെടിയുതിർത്തിരുന്നു. തുടർന്ന് തിരിച്ചടിച്ച സൈന്യം ഒരു പാകിസ്താനി തീവ്രവാദിയെ കൊലപ്പെടുത്തിയതായാണ് വിവരം. തീവ്രവാദികളുടെ വെടിവെപ്പിൽ 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും സൈന്യവും ചേർന്നായിരുന്നു വനത്തിൽ തെരച്ചിൽ നടത്തിയത്. തടവിലാക്കിയ ലക്ഷ്വറെ ത്വയ്ബ അംഗമായ സിയ മുസ്തഫ എന്ന പാക് തീവ്രവാദി ബട്ട ദുര്യൻ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഒളിച്ചിരിക്കുന്നവരെ കണ്ടെത്താൻ വേണ്ടി തടവിലാക്കിയ തീവ്രവാദി സിയ മുസ്തഫയെ സൈന്യം കൂടെ കൂട്ടുകയായിരുന്നു. എന്നാൽ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും സിയ മുസ്തഫ കൊല്ലപ്പെടുകയായിരുന്നു എന്നും അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. വെടിവെപ്പിൽ രണ്ട് പോലീസുകാർക്കും ഒരു സൈനികനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ഒക്ടോബർ 11ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂർ ആശാൻമുക്ക് ശിൽപാലയത്തിൽ വൈശാഖ് (24) ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്.