കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. സമരത്തിന്‍റെ ഭാഗമായ 16 വിദ്യാർഥികളെ ഇതിനോടകം സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. സർവകലാശാലയുടെ അച്ചടക്കച്ചട്ടങ്ങൾ ലംഘിച്ചെന്ന സിൻഡിക്കേറ്റ് കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.സമരത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്പെൻഷൻ കാലാവധിയായി ഉത്തരവിൽ പറയുന്നത്. സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയിരുന്നത്.
തന്നെ കൈയ്യേറ്റം ചെയ്തുവെന്ന് താൽക്കാലിക വിസി സിസാ തോമസിന്‍റെ പരാതിയിലും പോലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലുമായി നാല് വിദ്യാർഥികളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 79 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിസാ തോമസ് മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി, സെക്രട്ടറി, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയിരുന്നത്. പിന്നാലെയായിരുന്നു വിദ്യാർഥികൾക്ക് സസ്പെൻഷൻ നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത് എസ്എഫ്ഐ വേട്ടയാണെന്നും കോളജ്, സ്കൂൾ, പോളി തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ നേതാക്കളെ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ആരോപിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിൽ മൂന്ന് കേസുകളാണ് എടുത്തത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുട പോസ്റ്റർ നോക്കിയാണ് കേസ് എടുക്കുന്നത്. കൈവിലങ് അണിയിച്ചു കോടതിയിൽ കൊണ്ടു പോകാൻ മാത്രം എന്ത് ഗുരുതര കുറ്റമാണ് എസ്എഫ്ഐ നേതാക്കൾ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.































