വെറ്റിലപ്പാറ : പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധന നടത്തുന്നതിനു ഫീസ് ഈടാക്കുന്നതായി പരാതി. ഒരാളില്‍ നിന്നും 350 രൂപ ഈടാക്കിയാണ് നിലവില്‍ പരിശോധന നടത്തുന്നത്. പണം ഈടാക്കുന്നതിനാൽ കോവിഡ് ലക്ഷണങ്ങളുള്ളവർ പോലും പരിശോധനയ്ക്കെത്തുന്നില്ല. പണം ഈടാക്കുന്നതിന് രസീത് നല്‍കുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യമായി നല്‍കുന്നതിനിടയിലാണ് ജനങ്ങളെ നട്ടം തിരിക്കുന്ന നടപടികള്‍ തുടരുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇന്നലെ മുതല്‍ പട്ടിക ജാതിക്കാരില്‍ നിന്നും ഫീസ് ഈടാക്കുന്നത് ഒഴിവാക്കി. ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറോട് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് വിവരം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് പറയുന്നു. ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ അനധികൃത പിരിവു നടത്തുന്ന മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.