പന്തളം: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഫ്ലെക്സുകളും പോസ്റ്ററുകളും പന്തളം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പോലീസിലും തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. പോസ്റ്ററുകളിൽ ചെളിവാരിപുരട്ടി ചിഹ്നങ്ങളും സ്ഥാനാർത്ഥിയുടെ മുഖവും വികൃതമാക്കുകയും വ്യാപകമായി ഫ്ലക്സ് നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെയാണ് പരാതി നൽകിയത്. ആന്റോ ആൻറണിയുടെ ജനപ്രീതിയിൽ വിരളി പൂണ്ട എതിരാളികളാണ് ഇതിനുപിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു. യു.ഡി.എഫ് പ്രവർത്തകർ സംനയം പാലിക്കുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയാണ്. എന്നാല്‍ ഇത് തങ്ങളുടെ ബലഹീനതയായി കണ്ടുകൊണ്ട് നികൃഷ്ടമായ ഈ നടപടി തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
പരാജയഭീതി പൂണ്ടവര്‍ തെരഞ്ഞെടുപ്പ് കാലത്ത് മനപൂര്‍വ്വം പ്രകോപനമുണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഡി എൻ തൃദീപ്, എ നൗഷാദ് റാവുത്തർ, മഞ്ജു വിഷനാഥ്, ജി അനിൽകുമാർ, പി എസ് വേണു കുമാരൻ നായർ, പന്തളം വാഹിദ്, കെ ആർ വിജയകുമാർ, ഇ എസ് നുജുമുദീൻ, പി പി ജോൺ, നസീർ കടക്കാട്, ബൈജു മൂകടിയിൽ, സോളമൻ വരവു കാലായിൽ, രാഹുൽരാജ്, വിനോദ് മൂകടിയിൽ, ബാബു മോഹൻദാസ്, തുടങ്ങിയവർ സംസാരിച്ചു.





























