എറണാകുളം: തന്ത്രി പണം നിക്ഷേപിച്ചിട്ടില്ലെന്നും ആന്റോ ആന്റണി രണ്ട് കോടി രൂപ കടം വാങ്ങിയിട്ടുണ്ടെന്നും തിരികെ നൽകിയത് വെറും 20 ലക്ഷം മാത്രമാണെന്നും തിരുവല്ല നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എൻ.എം.രാജു. താന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് ആയിരിക്കെ ഏഴ് വർഷം മുമ്പായിരുന്നു ഇടപാട്. അന്ന് മാണി കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമായിരുന്നു. ആന്റോ ആന്റണിയുമായി വ്യക്തിപരമായും രാഷ്ട്രീയപരമായും വളരെ നല്ല ബന്ധമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്ന് എന്‍.എം.രാജു പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ തിരികെ തരാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍ വാങ്ങിയ പണം വർഷങ്ങൾ കഴിഞ്ഞിട്ടും മടക്കി നൽകിയില്ല.
തന്റെ സ്ഥാപനത്തിന് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ മക്കള്‍ എം.പിയുടെ വീട്ടിൽ പോയി കാലുപിടിച്ചു പറഞ്ഞിട്ടും പണം തിരികെ തന്നില്ലെന്ന് രാജു പറഞ്ഞു. ഇടപാടുകൾക്ക് കൃത്യമായ രേഖകൾ ഉണ്ടെന്നും ഇനിയും മൗനം പാലിക്കില്ലെന്നും തന്റെ പണം കിട്ടിയേ തീരൂവെന്നും എൻ.എം.രാജു പറഞ്ഞു. താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നിട്ടും മാന്യതകൊണ്ടാണ് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്നത്. ഇനിയും ഈ നിലപാട് തുടരുന്നതില്‍ കാര്യമില്ലെന്നും നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ആന്റോ ആന്റണിക്കെതിരെ എൻ.എം.രാജു തുറന്നടിച്ചത്.
കെ.എല്‍.എം ആക്‌സിവക്കെതിരെയുള്ള വഞ്ചനാകേസ് : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി





























