ഇടുക്കി: കാഞ്ചിയാറില്‍ അധ്യാപിക അനുമോളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബിജേഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. അനുമോളെ കഴുത്ത് ഞെരിച്ച് കൊന്നു കട്ടിലിനടിയില്‍ പുതപ്പുകൊണ്ട് കെട്ടിവെച്ച് കടന്നു കളഞ്ഞ വിജേഷ് ആറു ദിവസത്തിനു ശേഷമാണ് കട്ടപ്പന പോലീസ് പിടിയിലായത്.
ദാമ്പത്യ കലഹങ്ങളാണ് ക്രൂരമായ കൊലയ്ക്ക് വഴിവെച്ചത് എന്നാണ് വിജേഷ് പോലീസിനോട് പറഞ്ഞത്. വിജേഷ് മര്‍ദ്ദിക്കുന്നത് പതിവായപ്പോള്‍ അനുമോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് പ്രകോപനമായത്. വിജേഷ് മദ്യപിച്ച് വരുന്നതിനെ ചൊല്ലി വിജേഷും അനുമോളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. അനുമോളെ കൊന്ന അന്നും വിജേഷ് മദ്യപിച്ചാണ് വന്നത്. പെട്ടെന്നുള്ള പ്രകോപനവും മദ്യവുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസിനോട് വിജേഷ് പറഞ്ഞത്. കഴിഞ്ഞ 21ന് വൈകിട്ടാണ് അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം മൃതദേഹം മറവ് ചെയ്യുവാനാകാതെ വന്നതോടെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് പ്രതി കടന്നു കളയുകയായിരുന്നു.





























