ന്യൂഡൽഹി : ഡല്‍ഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധക്കാരനെ ബി.ജെ.പി അനുയായികൾ മർദ്ദിച്ചുവെന്നാരോപിച്ച് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച കശ്യപ്, ചരിത്രം ഇയാള്‍ക്ക് മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കശ്യപിന്റെ രൂക്ഷ പ്രതികരണം.
ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്. അയാളുടെ പോലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകള്‍, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാൾ സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും. അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും അവരുടെ സംഘടനകളായ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് ഈ മാസം ആദ്യം കശ്യപ് പറഞ്ഞിരുന്നു. അമിത് ഷായും നരേന്ദ്ര മോദിയും നിങ്ങളും നിങ്ങളുടെ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് പറയുന്നതിൽ എനിക്ക് ലജ്ജയില്ല. #JNUSU എന്ന ഹാഷ്‌ടാഗിലൂടെയായിരുന്നു കശ്യപിന്റെ ട്വീറ്റ്. എ.ബി.വി.പിക്കാരെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘം ഗുണ്ടകള്‍ ജെ.എൻ.യു ക്യാമ്പസിൽ പ്രവേശിച്ച് വലിയ തോതിൽ അക്രമം നടത്തിയതിന് ശേഷമായിരുന്നു ഈ ട്വീറ്റ്.