ചൈന : കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 ആയി. വിവിധ രാജ്യങ്ങളിലായി 2000 പേര്‍ ചികില്‍സയിലാണ്. രാജ്യം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ് പറഞ്ഞു.
ചൈനയില്‍ മരിച്ചവരില്‍ 52 പേരും വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ സ്വദേശികളാണ്. ഷാങ്ഹായില്‍ നിന്നും ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെ പ്രവിശ്യയില്‍ നിന്നും 323 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1975 പേരാണ് ചൈനയില്‍ മാത്രം ചികിത്സയിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ് അറിയിച്ചു.
ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. വുഹാന്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട പത്തിലധികം നഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ലോകവ്യാപകമായി 2000 പേര്‍ക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. സിങ്കപ്പൂര്‍, തായ്‌ലൻഡ്, ജപ്പാന്‍, ഫ്രാന്‍സ്, അമേരിക്ക, കാനഡ എന്നിവിടങ്ങളാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങള്‍. രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.