മംഗളൂരു : ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ കഴുത്തറുത്ത് കൊല്ലുമെന്ന് സാമൂഹികമാധ്യമത്തിലൂടെ ഭീഷണിമുഴക്കിയ ആൾക്കെതിരേ മംഗളൂരു പാണ്ഡേശ്വരം പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയെന്ന് സംശയിക്കുന്ന എ.കെ സിദ്ധിഖിനെതിരേയാണ് അബ്ദുള്ളക്കുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. എ.കെ സിദ്ധിഖ് എന്നപേരിലുള്ള ഫെയ്സ്ബുക്ക് പേജിലാണ് അബ്ദുള്ളക്കുട്ടിയെ കഴുത്തറുത്ത് കൊല്ലുന്നത് താനായിരിക്കുമെന്ന് ടിക് ടോക് സന്ദേശം വഴി ഭീഷണിയുയർത്തിയത്.
കണ്ണൂർ, തൃശ്ശൂർ പോലീസ് സ്റ്റേഷനുകളിൽ ബി.ജെ.പി പരാതി നൽകിയെങ്കിലും കേസെടുക്കാത്ത സാഹചര്യത്തിലാണ് മംഗളൂരു പോലീസിൽ പരാതി നൽകിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. നിലവിൽ മംഗളൂരു അത്താവറിലെ ഫ്ലാറ്റിലാണ് അബ്ദുള്ളക്കുട്ടി താമസിക്കുന്നത്. വധഭീഷണി, അപായപ്പെടുത്തുമെന്ന് സമൂഹികമാധ്യമത്തിൽക്കൂടി ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നനെ കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി താലിബാൻ നേതാവിനോടുപമിച്ചിരുന്നു.