കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് എപി സുന്നി നേതാവ് ചോദിച്ചു. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. പോലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തുറാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പും പോലീസും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.
മര്‍കസുൽ ബദ്‍രിയ്യ ദര്‍സ് ആരംഭവും സിഎം വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും അസ്മാഉൽ ബ്ദറും എന്ന പരിപാടിയുടെ ഭാഗമായ മതപ്രഭാഷണ ചടങ്ങിലാണ് പ്രസവത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുജാഹിദ് വനിതാ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രസവം വീട്ടിൽ നടത്തണമെന്നത് അന്ധവിശ്വാസമാണെന്നും പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടതെന്നും വാക്സിൻ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്നും എംജിഎം സംസ്ഥാന വൈസ് പ്രസിഡന്‍റ് വിസി മറിയക്കുട്ടി പറഞ്ഞിരുന്നു.