കൊച്ചി : ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയതെന്നുമാണ് ഹർജിയിൽ ഇബ്രാഹിം കുഞ്ഞിന്റെ വാദം.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിട്ടുണ്ട്. കള്ളപ്പണക്കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഇബ്രാഹിം കുഞ്ഞിന് എൻഫോഴ്‌സ്‌മെന്റ് നോട്ടിസ് നൽകിയിരുന്നു. അപ്പീലിൽ തീർപ്പ് ഉണ്ടാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർ നടപടികളും സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിക്കുക.