തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിക്കുന്നവരെ കൃത്യമായ അന്വേഷണത്തിലൂടെ പിടിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമെന്ന് അര്‍ജുന്‍ ആയങ്കിക്കെതിരെ പരാതി നല്‍കിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂര്‍ പോലീസ് ആയങ്കിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നത്. നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടിയത്. കണ്ണൂരില്‍ നിന്ന് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണര്‍ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് എത്തിയതായിരുന്നു അര്‍ജുന്‍ ആയങ്കി.
വാറണ്ടില്ലാതെ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികള്‍ സ്വീകരിച്ചത്. ഇതിനിടയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടുകയായിരുന്നു. കടലില്‍ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയിലെടുത്ത പോലീസുകാരോടുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം. അര്‍ജുന്‍ ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. മാര്‍ട്ടിന്റെ പരാതിയില്‍ കണ്ണൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അര്‍ജുന്‍ ആയങ്കിയെ കോടതിയില്‍ ഹാജരാക്കും.



























