അടൂർ : കരുവാറ്റ-തട്ട റോഡ് നിർമാണത്തിന് 4.12 കോടിയുടെ അനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ബജറ്റ് നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ കരുവാറ്റ-തട്ട റോഡിന് 3.36 കോടി രൂപ അനുവദിച്ചുവെങ്കിലും പദ്ധതി നടത്തിവരവെ കരാറുകാരന്റെ അലംഭാവം മൂലം പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. പദ്ധതി പുനരാരംഭിക്കാൻ 4.12 കോടി രൂപയുടെ അടങ്കൽ വേണ്ടി വന്നു. അതിനാൽ പുതിയ പദ്ധതി തയ്യാറാക്കി. ഇതിനെ തുടർന്നാണ് വീണ്ടും ഭരണാനുമതിക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയതെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. ആദ്യ കരാറുകാരൻ റോഡുപണി ഉപേക്ഷിച്ചശേഷം നിലനിന്ന കോടതി കേസുകളും മറ്റും തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായി.
തുടർന്ന് കോടതി ഉത്തരവിന്റെയും മറ്റും അടിസ്ഥാനത്തിൽ കരാറുകാരൻ ചെലവഴിച്ച തുക തിരികെ നൽകി കരാർ ഒഴിവാക്കി. ഈ കാലയളവിനുള്ളിൽവന്ന ജിഎസ്ടി വർധനവാണ് പദ്ധതിക്ക് അധിക അടങ്കൽ വേണ്ടി വന്നത്. ധനകാര്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെയും ശ്രദ്ധയിൽ നിരന്തരമായി ഈ വിഷയം കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ധനകാര്യവകുപ്പ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.






























