പത്തനംതിട്ട : നഗരസഭാ വക ഹാജി മീരാസാഹിബ് സ്മാരക ബസ്റ്റാൻഡ് സമുച്ചയത്തിന്‍റെ ആധുനികവൽക്കരണത്തിനായി തയ്യാറാക്കിയ ഡിപിആറിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. മൂന്നു ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തീകരിക്കാൻ ആണ് കൗൺസിൽ ഉദ്ദേശിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെയും യാർഡിന്റെയും പൂർണമായ ഉപയോഗം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാഥമിക പരിഗണന. നിലവിൽ തകർന്ന യാര്‍ഡ് നിർമാണത്തിനായുള്ള സാങ്കേതിക അനുമതി ഈയാഴ്ച തന്നെ സർക്കാരിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ബസ്റ്റാൻഡ് പരിസരം മനോഹരമാക്കാൻ ലാൻഡ്സ്കേപ്പിംഗ് ചെയ്യും. ഇതിന്‍റെ ഭാഗമായി തണൽ മരങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഉണ്ടാകും.
നൂറിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിംഗ് കേന്ദ്രവും ബസ്റ്റാൻഡിൽ ഉണ്ടാവും. ബസ്റ്റാൻഡ് ടെർമിനലിലേക്ക് എത്താൻ എല്ലാ പാരട്രാൻസിറ്റ് സംവിധാനങ്ങളും ഒരുക്കും. സമീപം ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ വിഭാവനം ചെയ്യുന്നു. ആധുനിക ടോയ് ലറ്റ് സംവിധാനങ്ങളും ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനങ്ങളും ലിഫ്റ്റുകളും പുതിയ രൂപകൽപ്പനയുടെ പ്രത്യേകതകളാണ്. പ്രാരംഭ നിർമ്മാണ ഘട്ടത്തിൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ച് കെട്ടിടത്തിന്റെ പൂർണ ഉപയോഗം ഉറപ്പുവരുത്താൻ വിശദമായ പഠനമാണ് നടത്തിയത്. മൂന്നും നാലും നിലകൾ രണ്ടാംഘട്ട മായാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. മൂന്നാംനില പൂർണമായും ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്ന നിർമ്മാണം പൂർണമായും ശിശു ഭിന്നശേഷി സൗഹൃദമാക്കും. പത്തു കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കെയുആർഡിഎഫ്സിനെ സമീപിക്കാൻ കൗൺസിൽ തീരുമാനിച്ചതായി നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.





























