ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്ന നിര്‍ഭയ കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിലേക്ക് ആരാച്ചാര്‍ എത്തി. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവന്‍ ജല്ലാദ്) ആണ് ജയിലില്‍ ഔദ്യോഗികമായി ആരാച്ചാര്‍ ജോലിയില്‍ ജോയിന്‍ ചെയ്തത്.
വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പര്‍ ജയിലിലെ സ്ഥലം അദ്ദേഹം പരിശോധിച്ചു. ഒരാളെ തൂക്കിലേറ്റുന്നതിന് 15000 രൂപയാണ് ആരാച്ചാര്‍ക്ക് പ്രതിഫലം ലഭിക്കുക. നാല് പേരുടെ ശിക്ഷ നടപ്പാക്കുന്നതിന് മൊത്തം 60,000 രൂപ പ്രതിഫലം നല്‍കുമെന്ന് സീനിയര്‍ ജയില്‍ ഓഫീസര്‍ പറഞ്ഞു. ജയിലില്‍ നാല് പേര്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ആരാച്ചാര്‍ പരിശോധിച്ചു. കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച് ഉറപ്പ് വരുത്തി. നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ അച്ഛന്‍ മമ്മു സിംഗ്, മുത്തച്ഛന്‍ കല്ലു ജല്ലാദ് എന്നിവരും ആരാച്ചാര്‍മാരായിരുന്നു. കല്ലു ജല്ലാദിന്റെ അച്ഛന്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരാച്ചാരായിരുന്നു.
അതേസമയം വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചും പ്രതികള്‍ വീണ്ടും നിയമ നടപടികള്‍ സ്വീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.