ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായ ചടങ്ങുകളോടെ നടന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരു പള്ളിയോടം മാത്രം പങ്കെടുത്തു കൊണ്ടുള്ള ചടങ്ങിനായിരുന്നു അനുമതി ലഭിച്ചത്. ഇതിനായി ളാക- ഇടയാറന്മുള പള്ളിയോടമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് പളളിയോടത്തെ സ്വികരിച്ചത്.
അൻപത്തി രണ്ട് കരകളെ പ്രതിനിധികരിച്ച് ആട ആഭരണങ്ങളിഞ്ഞ് വഞ്ചിപ്പാട്ട് പാടി ആഞ്ഞിലിമൂട്ടിൽക്കടവിൽ നിന്ന് പമ്പാനദിയിലൂടെ ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞെത്തിയ ളാഹ- ഇടയാറന്മുള പള്ളിയോടത്തെ സേവാ സംഘം ഭാരവാഹികളും കരക്കാരും വെറ്റിലയും പുകയിലയും നൽകി സ്വീകരിച്ചു. തുടർന്ന് ആറന്മുള പാർത്ഥസാരഥിയെ വണങ്ങി അവിൽ പൊതിയും പൂജിച്ച മാലയും കളഭവും ഏറ്റുവാങ്ങി പളളിയോടം മടങ്ങിയതോടെ ചടങ്ങുകൾ പൂർണ്ണമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുപത്തിനാലു പേർക്ക് മാത്രമായിരുന്നു പള്ളിയോടത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നത്.
ഉത്രട്ടാതി ജലമേളയക്ക് പടിഞ്ഞാറൻമേഖലയിൽ നിന്നുള്ള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തെ നയിച്ചത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളം കളി നടക്കുന്നത്. ഇത്തവണ കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളായിരുന്നു ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പള്ളിയോട സേവാ സംഘവും സ്വീകരിച്ചത് 2018-ലെ മഹാപ്രളയകാലത്ത് ഇരുപത്തി അഞ്ച് പള്ളിയോടങ്ങൾ പങ്കെടുത്ത ജലഘോഷയാത്ര നടത്തിയിരുന്നു. സാധാരണയായി അൻപത്തിരണ്ട് കരകളിലെ പള്ളിയോടങ്ങളാണ് പമ്പ നദിയിലെ ഉത്രട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത് കാണാൻ കാത്തിരുന്ന കരക്കാർക്ക് കോവിഡ് 19 നിരാശയാണ് സമ്മാനിച്ചത്.
കോവിഡ് 19 കാരണം ആചാരപരമായ ചടങ്ങുകൾ നടത്താൻ സാധിക്കുമോയെന്ന ആശങ്കയും ഭക്ത ജനങ്ങൾക്കുണ്ടായിരുന്നു. വരും വർഷങ്ങളിൽ എല്ലാ കരക്കാരെയും പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കരക്കാർ.
തിരുവോണനാളിൽ കിഴക്കൻമേഖലയിൽ നിന്നുള്ള പള്ളിയോടക്കരകളിലെ കരക്കാർ അകമ്പടി സേവിക്കുന്ന ചടങ്ങിനെത്തിയിരുന്നു. ഈ മാസം പത്തിന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് മധ്യമേഖലയിൽ നിന്നുള്ള കരക്കാരും പങ്കെടുക്കും.