ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ, ദമ്മാം, ജുബൈല്‍ ഭാഗങ്ങളില്‍ ഇന്നും കടുത്ത ചൂട് അനുഭവപ്പെട്ടു. പകല്‍ താപനില നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തിന് ശേഷവും കിഴക്കന്‍ സൗദിയില്‍ ചൂടിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. സൗദിയില്‍ ശരത് കാലത്തിന് തുടക്കമിട്ടെങ്കിലും കടുത്ത വേനല്‍ ചൂടിൽ തന്നെയാണ് കിഴക്കന്‍ സൗദിയിലെ നഗരങ്ങള്‍. അല്‍ഹസ, ദമ്മാം, ജുബൈല്‍ നഗരങ്ങൾക്ക് പുറമെ അല്‍കോബാര്‍, നാരിയ, ഖൈസൂമ, ഖത്തീഫ് ഭാഗങ്ങളിലും കടുത്ത ചൂടായിരുന്നു ഇന്നനുഭവപ്പെട്ടത്. സെപ്തംബര്‍ പകുതി വരെ ഈ പ്രദേശങ്ങളില്‍ ഉയര്‍ന്ന ചൂട് തുടരുമെന്ന് കാലാവസ്ഥ വിഗദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. കടുത്ത ചൂടിന് പുറമേ തീര പ്രദേശങ്ങളില്‍ ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും അനുഭവപ്പെടുന്നുണ്ട്.
ആഗസ്ത് അവസാന വാരത്തോടെ സൗദിയില്‍ ശരത് കാലത്തിന് തുടക്കമായിട്ടുണ്ട്. സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. ഇതോടെ കിഴക്കന്‍ സൗദിയൊഴിച്ചുള്ള മറ്റു പ്രവിശ്യകളില്‍ ചൂടിന് അല്‍പ്പം ശമനം വന്നിരുന്നു. ദക്ഷിണ സൗദിയില്‍ ഇടിമിന്നലോട് കൂടിയ പേമാരിയും കോട മഞ്ഞും തുടരുകയാണ്.






























