ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടെയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. വസ്ത്രത്തിൽ ചിക്കൻ കറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത് കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിവാഹ ഘോഷയാത്രയ്ക്കിടെ അതിഥികളിലൊരാളുടെ ദേഹത്തേക്ക് അബദ്ധത്തിൽ ചിക്കൻ കറി വീണതാണ് പ്രകോപനത്തിന് കാരണമായത്.
ഇതേച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച വാക്കുതർക്കം മിനിറ്റുകൾക്കുള്ളിൽ അക്രമാസക്തമായ വലിയ സംഘർഷമായി മാറുകയായിരുന്നു. സംഘർഷത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.






























